Saturday, February 18, 2017

ഉപ്പ്




ഉപ്പ്

കടലുരുക്കുന്ന മോഹാവേശങ്ങൾക്കിടയിലും
ഉയർന്നു താഴുന്ന തിരയിളക്കങ്ങളിൽ
നിന്റെ ഓരോ അണുവിലും
ഉപ്പു തിരയുന്നവൻ ഞാൻ
പ്രണയ രസതന്ത്രങ്ങളൂടെ
അടക്കാനാവാത്ത സ്വാതന്ത്ര്യ മോഹങ്ങളെ
സ്ഥിതി സമ്മർദ്ദങ്ങളാൽ
ഖനീഭവിപ്പിച്ച് പരൽ രൂപം കൊണ്ടവൾ നീ
ജൈവ നൈര്യന്തരങ്ങളിലെ
ലവണ ശ്വേതാംശു
എന്നും നിയത രൂപങ്ങളിൽ
കുരുങ്ങി കിടക്കാൻ വിധിക്കപ്പെട്ടവൾ
കാറും കോളുമില്ലാത്തൊരു കടൽ
സ്വപ്നം മാത്രം കണ്ട് മയങ്ങുന്ന,
ഭൂതകാലത്തേക്കൊരു മടക്കയാത്രയില്ലാത്ത
ജൈവ സാഗരത്തിന്റെ
പാവം ബാക്കി പത്രം.

നാടു വിട്ട് പോകുന്ന മോഹങ്ങൾ.


എന്തോ തീരുമാനിച്ചുറച്ച പോലെ
പൊടുന്നനെ ഒരു ദിവസം
നാടുവിട്ടു പോകുന്ന
ചില മോഹങ്ങളുണ്ട്,

മറ്റൊരു ദേശത്ത്
മഴയായി പെയ്തും
കാറ്റായ് അലഞ്ഞും
വെയിലായി ഉരുകിയും
കാലമായ് ഉരുണ്ടും
പിന്നീടത് ജീവിതം തള്ളി നീക്കും,
അതുമല്ലെങ്കിൽ,
തിളയ്ക്കുന്ന മരുഭൂമിയിൽ
അകലെ എവിടെയോ
എന്നോ കൈമോശം വന്ന
ഹരിത സ്വപ്നങ്ങൾ
മനസ്സിൽ സൂക്ഷിച്ച്
മുടന്തി നടക്കുന്ന
ഒട്ടകങ്ങളെ പോലെ
മരുപ്പച്ചകൾ തേടി അലയും.
ഉത്സവ പറമ്പിലെയും
കല്യാണ വീട്ടിലെയും
നിറക്കാഴ്ചകളും ബഹളങ്ങളും
മറ്റേതോ ജന്മത്തിലെ
അവ്യക്തമായ ഓർമ്മകൾ പോലെ
തിരികെ മാടി വിളിക്കുമ്പോഴും
എല്ലാം ഇട്ടെറിഞ്ഞ്
തിരികെ പോകാനാവാതെ
വെറുതെയെങ്കിലും വിതുമ്പുന്നവർ .

ഉറക്കം വരാത്തവർ





വികാരം കൊണ്ട് വീർപ്പ് മുട്ടിയ
പ്രണയം ഉറക്കം വരാതെ
തിരിഞ്ഞും മറിഞ്ഞും ,

തണുത്തുറഞ്ഞ കാമം
പുതപ്പിനുള്ളിലേക്ക്
ഒന്നുകൂടെ ചുരുണ്ട്
കൂർക്കം വലിച്ചും,

ഉടലിളക്കങ്ങളിളുടെ
താള മേളങ്ങളിൽ
ഉരഗങ്ങളേ പോലെ
വരിഞ്ഞ് മുറുകിയ
ഓർമ്മകൾക്കൊടുവിൽ ,

ഗതകാല സ്മരണകളിലേക്ക്
ഊളിയിട്ട പ്രണയത്തിന്ന്
മെയ് വഴക്കങ്ങളുടെ
ഉയർച്ച തായ്ച്ചകളിൽ
കിതപ്പിലൂർന്ന് വീണ
വിയർപ്പു തുള്ളികളുടെ
ദീർഘ നിശ്വാസങ്ങൾ .

വിരസ സുഷുപ്തിയുടെ
കൊക്കൂൺ പൊട്ടിച്ച്
പ്രണയം പൂമ്പാറ്റയായി
മോഹങ്ങളുടെ ജാലകത്തിലൂടെ
പുറത്തെ നിലാവെളിച്ചതിന്റെ
അനന്ത സ്വാതന്ത്ര്യത്തിലേക്ക് ,

വിശ്വാസത്തിന്റെ സുരക്ഷയിൽ
പുതപ്പിനുള്ളിൽ തണുത്ത്
ഉറങ്ങിപ്പോയ കാമം
ഒന്നുകൂടെ കൂർക്കം വലിച്ചും
മധുര സ്വപ്നങ്ങൾ അയവിറക്കവേ,

വിടർന്ന് വരുന്ന പൂക്കളെ
കൂമ്പിയ മൊട്ടുകളെ
തൊട്ടും തഴുകിയും
മെല്ലെ തലോടിയും
തിരികെ വന്ന പ്രണയം ,

വീണ്ടും ജാലകത്തിലൂടെ ഊർന്നിറങ്ങി
മെല്ലെ പുതപ്പ് വലിച്ച് നീക്കി
സ്നേഹത്തിന്റെ കുറുനിരകളിലെ
വിയർപ്പ് തുടച്ച്
തലോടി അവളോടൊപ്പം
പുതപ്പിനുള്ളിലേക്കൊരു
നിശ്വാസമായ് ഒരു വിശ്വാസമായ് .

അനുഷ്ടാന കലകൾ



അനുഷ്ടാന  കലകൾ
അന്യം നിന്നു പോകാതിരിക്കാള്ള
ഭഗീരഥ  പ്രയത്നത്തിലായിരുന്നു
അയാൾ   എന്നും...

തെയ്യത്തിന്റെ  ഭാവ  തീവ്രത
കൂട്ടിയാട്ടത്തിന്റെയും 
പുള്ളുവൻ പാട്ടിന്റെയും
രൂപപരമായ  സവിശേഷതകൾ.
അങ്ങനെ  എന്തെല്ലാമാണു
നമുക്ക് നഷ്ടമാവുന്നത്
കഥകളി  ആരും  കളിക്കാത്തതിലെ.
.ആസ്വദിക്കാൻ  ശ്രമിക്കാത്തതിലെ 
ക്ഷോഭം  പലപ്പോഴും
ആ മുഖം രൗദ്രഭാവമാക്കി


ജനങ്ങളെ  പ്രബുദ്ധരാക്കി
   സെമിനാറുകളിൽ നിന്നും
സെമിനാറുകളീലേക്കും
ചാനലുകളിൽ നിന്നും
ചാനലുകളിലേക്കും
  ഇടതടവില്ലാത്ത   ഓട്ടം
പേപ്പറിൽ  പടം.

അച്ചാ ഞാൻ പത്താം ക്ലാസ്  കഴിഞ്ഞു
കഥ  കളിയോ  പുള്ളൂവൻ  പാട്ടോ 
തെയ്യമോ  ഞാൻ ചെയ്യെണ്ടതെന്ന 
മകന്റെ  ചോദ്യത്തിനു മുന്നിൽ
  അയാൾ  അലറി..
അതെല്ലാം  പഠീച്ചിട്ട്
നിന്റെ  അച്ഛൻ  തരുമോ ജോലി
 എൻട്രസ്  കോച്ചിങ്ങിനു പോടാ !!!!

ദൈവങ്ങളൂടെ തമാശകൾ...




ഇല്ലം നിറച്ചും,
വല്ലം നിറച്ചും
കളിച്ച് കൊണ്ടിരിക്കുന്നതിനിടയിലും
സ്വതവേ തമാശക്കാരനായ
ദൈവം ഞങ്ങളോട്
ഇടയ്ക്കിടെ പറയുമായിരുന്നു, 


ഓരോ ആഘോഷവും
നിങ്ങൾ പാവങ്ങളൂടേതാണെന്ന്,
വർഷം മുഴുവൻ ഉണ്ണാൻ
പത്തായത്തിൽ നിറയെ
അരിയുള്ളവനു എന്നും
ജീവിതം ആഘോഷമാണെന്ന്.
അങ്ങിനെയാണു ഞങ്ങളും
സ്വപ്നം കാണാൻ തുടങ്ങിയത്
എല്ലാ ആചാരങ്ങളും
എല്ലാവരുടേയും ആഘോഷമാകുന്ന
സമത്വ സുന്ദരമായ
നല്ലൊരു ദിനം.

എങ്കിലും അറിഞ്ഞിരുന്നില്ല,
പാവങ്ങളെ പറഞ്ഞ്
പറ്റിച്ച് മോഹിപ്പിക്കുന്ന
തമാശക്കാരായ ദൈവങ്ങൾ
പല കാലങ്ങളിൽ
മനുഷ്യ രൂപത്തിലടക്കം
മുന്നിൽ വരുമെന്ന്.
വീണ്ടും വീണ്ടും
ഞങ്ങൾ പറ്റിക്കപെടുമെന്നും.

ചില പ്രതീക്ഷകള്‍..!!




എലിവിഷത്തില്‍ തോറ്റെങ്കിലും
പരാമറില്‍ വിജയിച്ച ജാനകി.
വണ്ടിപ്പാളത്തില്‍ തലയല്പം
ചെരിച്ച് ചിതറി കിടന്ന
  പാവം ലീലേടത്തി,

കാടുപിടിച്ച കിണറ്റില്‍ വീണ്ടും
ആളെ കൂട്ടി തുറിച്ച കണ്ണില്‍
മരിച്ച ചിരിയുമായി ഗോപാലേട്ടന്‍ .
നീല ഞരമ്പിലൊന്നു വെട്ടി
വാടിയ ചേമ്പിള്‍ താളു പോലെ
കറിയാച്ചന്റെ മോള്‍ ഡെയ്സി .
അവസാനം ഒരു തുണ്ട് കയറില്‍
വിപ്ലവം തീര്‍ത്ത കുമാരേട്ടന്‍ .
എന്നിട്ടും, ഇപ്പോളും,
ദാരിദ്ര്യ രേഖ താണു താണിങ്ങനെ
അരകെട്ടിലെത്തിയിട്ടും നീ മാത്രം
എന്തിനാണിങ്ങനെ ചുമ്മാ ഉറക്കെ
ചിരിച്ചുകൊണ്ടിരിക്കുന്നത് !!

ഇവാ ബ്രൗൺ....



ഇവാ,.. ഒരിക്കലെങ്കിലും
നിനക്കു വിലക്കാമായിരുന്നില്ലേ
അരുതെന്ന് പറയാമായിരുന്നില്ലേ

പ്രണയ മൗനങ്ങളുടെ
വെള്ളിമേഘങ്ങളെ നോക്കി
പൊട്ടിച്ചിരിക്കുന്നതിനിടയിലോ
സന്ധ്യാബരത്തിലേക്കുറ്റു നോക്കി
അവനുമായി കിന്നരിക്കുമ്പോഴോ
ഒരിക്കൽ....ഒരിക്കലെങ്കിലും
അരുതെന്ന് പറയമായിരുന്നില്ലേ

നിനക്കായി മാത്രം ഒരുക്കിയ
കുന്നിൽ പുറത്തെ കൊട്ടാരത്തിൽ
അവനുമൊന്നിച്ച് രതിയുടെ
വിയർപ്പുതുള്ളികൾ പങ്കിടുമ്പോൾ,

അതുമല്ലെങ്കിൽ,
പ്രണയ നിമിഷങ്ങളുടെ
സ്വേച്ഛാധിപത്യങ്ങളിൽ
നില്ലാവുള്ള രാത്രിയിൽ.
ആ വിരിമാറിൽ മുഖമർത്തിയിരിക്കുമ്പോൾ,

ഒരു നിമിഷത്തേക്കെങ്കിലും
അവൻ നിന്നിൽ അടിയറവു പറയുന്ന
സമയസൂചികയുടെ ഏതെങ്കിലുമൊരു
സ്വകാര്യ മുനമ്പിൽ
നിനക്കവനെ വിലക്കാമായിരുന്നില്ലേ

വംശവെറിയുടെ ശ്വാസം മുട്ടിക്കുന്ന
ഹിതപരിശോധനകളിൽ ,
ജൂതക്കുടിലുകൾക്കു മുന്നിൽ
ഉയർന്ന് കേട്ട ബാല്യങ്ങളുടെ
ആർത്തനാദങ്ങൾ കേട്ടെങ്കിലും
അരുതെന്നൊരു വാക്ക്
നിനക്കെങ്കിലും പറയാമായിരുന്നില്ലേ

ഇവാ ബ്രൗൺ, നീയെന്തിനൊരു
കാമുകിയായി മാത്രം അധപതിച്ചു,
കുടില തന്ത്രങ്ങളുടെ
വിഷപ്പുകയേറ്റ് നീറി മരിച്ചവർ
നിന്നെയൊരു മാലാഖയെ പോലെ
ഇന്നും വാഴ്ത്തുമായിരുന്നില്ലേ
ദുരന്തസ്മരണകളുടെ ചരിത്രം
നിന്നെ പൂവിട്ട് പൂജിക്കുമായിരുന്നില്ലേ !!