Monday, January 16, 2017

ചിത്രം വരയ്ക്കുമ്പോള്‍



അവൻ വലിയൊരു കടലാസ്
  നിവർത്തി വെച്ച്
പ്രപഞ്ച ചിത്രം
വരയ്ക്കുക  ആയിരുന്നു
ഭൂമിയാണാദ്യം വരച്ചത്
ആകാശവും നക്ഷത്രങ്ങളും
മേഘങ്ങളും  നിലാവും
അതിനു കീഴെ 
കരിമ്പാറക്കെട്ടുകളും  കടലും
  കരിമണലും  വീടുകളും
മലയും വരച്ചു

പ്രണയം വരച്ച്   ബാക്കി വന്നതിൽ
കുറേ  സ്ഥലം മരുപ്പച്ചയുടെ
മുൾച്ചെടികളും  പൊടിക്കാറ്റും   ചേർത്ത്
   മരുഭൂമിയ്ക്കായി മാറ്റിവെച്ചു

ഇനിയും വരയ്ക്കാനേറെയുണ്ട്
കാടും മരങ്ങളും  കാട്ടാറുകളും
മഴയും പുഴയും .
.മഴയെ  മണ്ണിലേക്ക്
  ചേർത്ത് നിർത്തിയും
കാട്ടാറുകളെ  കുടിലുകൾക്കരികിലൂടെയും
പുഴയെ   തുള്ളിച്ചാടിച്ച് 
മെല്ലെ ചിരിപ്പിച്ച്
 കടലിലേക്കും വരച്ചൊഴുക്കി

അവസാനം കടലാസിൽ
അവിടവിടെയായി  അവ്യക്തമായി
ജീവിതം  വരച്ചുകൊണ്ടിരിക്കെ
വരണ്ട്  പോയ
ചായക്കുപ്പികളിൽ
ഒരു തുള്ളി വെള്ളം ചേർക്കാനില്ലാതെ

 പ്രതീക്ഷകൾ മരിച്ച് കിടക്കുന്ന
നിറങ്ങളെ  നോക്കി
വിതുമ്പൽ ഒതുക്കി
  ഇനിയും പൂർത്തിയാവാത്ത
ചിത്രത്തിൽ തളർന്നുറങ്ങി


അവന്റെ  നിശ്വാസങ്ങൾക്കൊപ്പം
  വരച്ചു  ചാലിച്ച  മേഘങ്ങളും
രാത്രിയുടെ  യാമങ്ങളിൽ 
  എപ്പോളോ ആകാശത്തേക്കുയർന്ന്
മിന്നലും ഇടിയും  കാറ്റും കോളും 
പേമാരിയുമായി   തകർത്ത് പെയ്തു
നനഞ്ഞു കുതിർന്നു പോയിരുന്ന 
കടലാസിൽ പുതിയൊരു ചിത്രം  വരച്ച്
മഴ  അപ്പൊഴും പെയ്തുകൊണ്ടിരുന്നു

No comments:

Post a Comment